head

Thursday, January 7, 2010

ധ്യാനത്തിന്‍റെ ദോഷവശങ്ങള്‍

ധ്യാനത്തിന് ദോഷവശങ്ങളോ…? ഈ ലേഖനം വായിക്കാനെത്തുന്ന 95 ശതമാനം പേരും മൂക്കത്ത് വിരല്‍ വയ്ക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. എഴുപതുകളുടെ തുടക്കം മുതല്‍ പാശ്ചാത്യ-പൌരസ്ത്യ നാടുകളില്‍ ഒരുപോലെ ജനകീയമായിക്കൊണ്ടിരിക്കുന്ന ധ്യാനത്തിലും യോഗാഭ്യാസങ്ങളിലും, ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, അന്ധമായി വിശ്വസിക്കുന്നവരാണ് നമ്മില്‍ ഭൂരിപക്ഷവും. ‘മാനസിക പിരിമുറുക്കം കുറയ്ക്കുക, ഏകാഗ്രത വര്‍ദ്ധിപ്പിക്കുക തുടങ്ങിയ നല്ല ഗുണങ്ങളെ മാത്രം പ്രധാനം ചെയ്യുന്ന, തികച്ചും സുരക്ഷിതമായ, പാര്‍ശ്വഫലം ഒട്ടുമില്ലാത്ത അഭ്യാസമാണ് ധ്യാനം’ എന്ന തെറ്റിദ്ധാരണയാണ് നമുക്കെല്ലാവര്‍ക്കും ഉള്ളത്. ധ്യാനം മൂലം ചില ആത്മീയ നേട്ടങ്ങള്‍ കൈവരിക്കാനാവുമെന്നത് വാസ്തവമാണെങ്കിലും, അതുമൂലം ദോഷകരമായ ചില ഫലങ്ങള്‍ കൂടി ഉണ്ടാവുമെന്ന യാഥാര്‍ത്ഥ്യവും നാം തിരിച്ചറിയേണ്ടതുണ്ട്. ‘അധികമായാല്‍ ധ്യാനവും വിഷം’ എന്ന സത്യമാണ് മിക്ക പഠനങ്ങളും തെളിയിക്കുന്നത്.
പാര്‍ശ്വഫലങ്ങള്‍
ഒരാളുടെ വ്യക്തിത്വം നഷ്ടമാവുന്ന അവസ്ഥ (Depersonalization), പാരിസ്ഥിതിക ചുറ്റുപാടുകളെ കുറിച്ചുള്ള അവബോധത്തില്‍ മാറ്റം സംഭവിക്കുക (Derealization), സാമൂഹിക ബന്ധം ശിഥിലമാവുക (Dissociation) തുടങ്ങിയവയാണ് ധ്യാനിക്കുന്ന വ്യക്തികളില്‍ സര്‍വ സാധാരണമായി കണ്ടുവരാറുള്ള ചില മാനസിക പ്രശ്നങ്ങള്‍. വയസായിപ്പോയതു പോലൊരു തോന്നല്‍, നിരാശ, ഉന്‍‌മേഷമില്ലായ്മ, നിരന്തര ക്ഷീണം, ആര്‍ക്കും പെട്ടെന്ന് വഴങ്ങുന്ന സ്വഭാവം, ഏകാന്തത, ആത്മാര്‍ത്ഥതയില്ലായ്മ, മൌലികവാദം, അഹംഭാവം, പ്രതിരോധ പ്രവണത, അസ്ഥിരത തുടങ്ങിയ പ്രശ്നങ്ങളും അനുബന്ധിയായി പ്രത്യക്ഷപ്പെടാറുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഗുരുതരവും സങ്കീര്‍ണ്ണവുമായ മാനസികാവസ്ഥയിലേക്ക് ഇവ നമ്മേ വലിച്ചിഴക്കില്ലെന്ന് തുടക്കത്തില്‍ തോന്നുമെങ്കിലും, കാലക്രമേണ മുഴുഭ്രാന്തിലേക്ക് ഒരാളെ കൊണ്ടെത്തിക്കാന്‍ കെല്‍പ്പുള്ള ഒന്നാണ് ധ്യാനം. ധ്യാനം മൂലം 25 ശതമാനം വരെ ആളുകള്‍ക്ക് നാഢിസ്തംബനം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്ക്.
പാര്‍ശ്വഫലങ്ങളുടെ കാരണങ്ങള്‍
ധ്യാനം മൂലം ഉണ്ടാകാനിടയുള്ള മാനസിക പ്രശ്നങ്ങളുടെ കാരണങ്ങള്‍ പലതാണ്. അനുഭവസമ്പന്നനായ ഒരു ഗുരുവിന്‍റേയോ, അദ്ധ്യാപകന്‍റെയോ മേല്‍നോട്ടമില്ലാതെ തന്നിഷ്ടപ്രകാരം ധ്യാനമുറകള്‍ പരിശീലിക്കുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനവും അപകടകരവുമെന്ന് എടുത്തുപറയേണ്ടതുണ്ട്. ഒരു ഗുരുവിന്‍റെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലും നിര്‍ദ്ദേശത്തിലും പരിശീലിക്കേണ്ട ഒന്നാണ് ധ്യാനം. ഒരു കുഞ്ഞിന്‍റെ പ്രായത്തിനും ആരോഗ്യത്തിനും അനുസൃതം മാതാപിതാക്കള്‍ ഭക്ഷണം നല്‍കുന്നതുപോലെയാണിത്. ധ്യാനത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ സ്വതന്ത്രമാകുന്ന ആത്മീയ ശക്തിയെ ഉള്‍ക്കൊള്ളാനുള്ള പ്രാപ്തിയും മനോബലവും, ഒരു ഗുരുവിന്‍റെ സഹായത്തോടെ ഘട്ടം ഘട്ടമായി നേടിയ ശേഷം മാത്രമേ ഒരാള്‍ ധ്യാനത്തിന്‍റെ അത്യുംഗശ്രേണികള്‍ തേടി പോകാന്‍ പാടുള്ളൂ.
വര്‍ഷങ്ങളായുള്ള പരിശീലനക്രമത്തിലൂടെ നേടിയെടുക്കേണ്ട ആത്മബലം ഇല്ലാത്ത ഒരാള്‍ കൌതുകത്തിന്‍റെ പേരിലോ പെട്ടെന്ന് ഫലമുണ്ടാവണമെന്നതിന്‍റെയോ പേരിലോ അശാസ്ത്രീയമായി ധ്യാനം ചെയ്താല്‍, യാദൃശ്ചികമായി സംഭവിക്കാനിടയുള്ള കുണ്ഡലിനി‍ പ്രയാണത്തിനിടയില്‍ മലവെള്ളപ്പാച്ചില്‍ പോലെ ശക്തി പ്രവഹിക്കുമ്പോള്‍ അത് താങ്ങാനുള്ള കെല്‍പ്പില്ലാതെ ആ വ്യക്തി വായു ഉള്‍ക്കൊള്ളാനാകാതെ പൊട്ടിത്തെറിക്കുന്ന ബലൂണ്‍ പോലെ മാനസികമായി ഛിന്നഭിന്നമാവുന്നു. (സന്ദര്‍ഭത്തിനൊത്ത് പിടിച്ചുനില്‍ക്കാനാവാതെ മാനസികനില തകര്‍ന്ന് മുഴുഭ്രാന്തനായി മാറുന്നു എന്ന് ചുരുക്കം.) ഇവിടെയാണ് ഗുരുവിന്‍റെ സ്ഥാനം പ്രസക്തമാവുക. അദ്ദേഹത്തിന്‍റെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലും നിര്‍ദ്ദേശമനുസരിച്ചുമാവണം നാം ധ്യാനം നടത്തേണ്ടത്. പ്രതിദിനം അരമണിക്കൂര്‍ മാത്രം ധ്യാനിക്കാനാണ് ഗുരു കല്‍പ്പിക്കുന്നതെങ്കില്‍, അത്രയും നേരം മാത്രമേ ധ്യാനിക്കാവൂ. ധ്യാനസമയം നീട്ടിക്കൊണ്ടുപോയാല്‍ ഗുണത്തേക്കാളേറെ ദോഷഫലങ്ങളാവും ചിലപ്പോള്‍ സംഭവിക്കുക.
(ഗുരു നല്‍കിയ നിര്‍ദ്ദേശം ലംഘിച്ച് മണിക്കൂറുകളോളം ധ്യാനനിമഗ്നനായ ഒരാള്‍ മാനോരോഗിയായിത്തീര്‍ന്ന ഒരു സംഭവം എന്‍റെ ആത്മീയ ഗുരു ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പങ്കുവച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഏറെ നാളെത്തെ ചികിത്സയ്ക്കും പ്രാര്‍ത്ഥനയ്ക്കും ഒടുവിലാണ് അയാള്‍ സാധാരണ നിലയിലെത്തിയതത്രേ! ഇത്തരം സംഭവങ്ങള്‍ പലയിടങ്ങളിലും നടക്കുന്നതായി കേട്ടുകേള്‍വിയുള്ളതിനാല്‍ അവയെപ്പറ്റി കൂടുതലൊന്നും ഞാന്‍ കുറിക്കുന്നില്ല.)
ചില ആചാര്യന്‍‌മാര്‍ നല്‍കുന്ന സൂചനയനുസരിച്ച്, ധ്യാന സംബന്ധിയായി സംഭവിച്ചേക്കാവുന്ന മാനസിക പ്രശ്നങ്ങള്‍ സ്വാഭാവികവും, താല്‍ക്കാലികവുമാണ്. അതായത്, ധ്യാനം പരിശീലിക്കുമ്പോള്‍ ചില മാനസിക പിരിമുറുക്കങ്ങള്‍ സ്വാഭാവികമായി തന്നെ ഉണ്ടായേക്കാം. ഉദാഹരണമായി, ധ്യാനിച്ച് തുടങ്ങുന്ന നാളുകളില്‍ കഠിനമായ തലവേദനയും, ക്ഷീണവും സ്വാഭാവികമാണ്. എന്നാല്‍ കുറെ നാളത്തെ തുടര്‍ച്ചയായ പരിശീലനം കഴിയുമ്പോള്‍ ഈ ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടുകയും, പുതിയ പ്രശ്നങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍, പരിശീലനത്തിന്‍റെ ഓരോ ഘട്ടത്തിലും സ്വാഭാവികമായി പൊന്തിവരാറുള്ള ദോഷവശങ്ങള്‍ പടിപടിയായി തരണം ചെയ്താല്‍ മാത്രമേ, ധ്യാനത്തിന്‍റെ അപരിമേയമായ ഘട്ടത്തില്‍ പിടിച്ചുനില്‍ക്കാനുള്ള ശക്തി നമുക്ക് പ്രാപ്തമാവൂ. അതിനെ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്തവരാണ് മനോരോഗികളായി മാറുന്നത്.
ഇന്നൊരു ഫാഷനായി പരിണമിച്ച ധ്യാനത്തെയും യോഗാഭ്യാസത്തെയും ലഘുവായി കാണരുതെന്ന താക്കീതാണ് ഈ ലേഖനത്തിന്‍റെ രത്നച്ചുരുക്കമെന്ന് വായനക്കാര്‍ക്ക് ഇപ്പോള്‍ മനസിലായെന്ന് കരുതുന്നു. ഇന്ത്യന്‍ കാഴ്ചപ്പാടനുസരിച്ച്, ആത്മശുദ്ധീകരണത്തിനും ആത്മസാക്ഷാത്ക്കാരത്തിനുമുള്ള ഒരു ഉപാധിയാണ് ധ്യാനം. ധ്യാനം കൂടാതെയും ഒരാള്‍ക്ക് ആത്മസാക്ഷാത്ക്കാരം നേടാനാവുമെന്നത് മറ്റൊരു വശം. ഏതായാലും, ഏറെ സാവധാനം കൈവരിക്കേണ്ട ആത്മസാക്ഷാത്കാരം എന്ന അവസ്ഥയെ ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുക്കാനുള്ള കുറുക്കുവഴിയായി ധ്യാനത്തെ ഈ ആധുനികയുഗത്തില്‍ പലരും തെറ്റിദ്ധരിച്ച് വച്ചിട്ടുണ്ട്. കൌതുകത്തിന്‍റെയോ, പെട്ടെന്ന് ഫലമുണ്ടാവണമെന്നതിന്‍റെയോ പേരില്‍ ധ്യാനത്തെ അശാസ്ത്രീയമായി സമീപിക്കുന്നവര്‍ സ്വയം അപകടം വിളിച്ചുവരുത്തുക മാത്രമല്ല, ഇന്ത്യന്‍ സാസ്ക്കാരികതയെ അപമാനിക്കുക കൂടിയാണ് ചെയ്യുന്നത്.
ധ്യാനത്തിലൂടെ തലച്ചോറില്‍ സംഭവിക്കാന്‍ ഇടയുള്ള മാറ്റങ്ങളെ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് എന്‍റെ അറിവ്. അവയെ കുറിച്ച് വിശദമായി വിവരിക്കുക പ്രായോഗികമല്ലാത്തതിനാല്‍ തുടര്‍വായന മാന്യവായനക്കാരെ ഞാന്‍ ഭരമേല്‍പ്പിക്കുന്നു. Negative effects of meditation എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ ആവശ്യമായ എല്ലാ രേഖകളും ലഭിക്കുന്നതാണ്. എങ്കിലും, പ്രയോജനം ചെയ്യുമെന്ന് എനിക്ക് തോന്നിയ ഒരു ലിങ്ക് ഇവിടെ നല്‍കുന്നു. വായിക്കുക, വിവേകികളാവുക….!

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Manorama Online Latest News

 
footer